സോഡിയാക് കില്ലർ - 1
1968 ഡിസംബർ മാസം 20. അമേരിയ്ക്കയിലെ സാൻഫ്രാൻസിസ്കോയിലുള്ള ബെനീഷ്യാ നഗരപ്രദേശം.
സമയം രാത്രി പത്തരയോളമായിട്ടുണ്ട്.നഗരത്തിലെപ്രാന്തപ്രദേശത്തുള്ള ലേക് ഹെർമ്മൻ റോഡിൽ നിന്നും അല്പം ഉള്ളിലായി “ലവേഴ്സ് കോർണർ“ എന്നറിയപ്പെടുന്ന ഒഴിഞ്ഞ ഭാഗത്ത് ഒരു റാംബ്ലർ കാർ കിടപ്പുണ്ട്. കാറിനുള്ളിൽ ഉണ്ടായിരുന്നത് ഹോഗൻ ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾ. 17 കാരനായ ഡേവിഡ് ഫാരഡെയും 16 കാരിയായ ബെറ്റി ജെൻസനും.
രാത്രിവിളക്കുകളുടെ വെളിച്ചം അവിടെയെല്ലാം വീണു കിടപ്പുണ്ട്, റോഡിലൂടെ വല്ലപ്പോഴുമൊക്കെ ഓരോ വാഹനങ്ങൾ കടന്നു പോകുന്നുമുണ്ട്. എന്നാൽ അതൊന്നും അവർ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല. അവരുടെ ആദ്യ ഡേറ്റിംഗ് ആയിരുന്നത്രേ അന്ന്. അടുത്തു വരുന്ന ക്രിസ്തുമസിനു അവരുടെ സ്കൂൾനു സമീപത്തായി നടക്കുന്ന ഒരു സംഗീത പരിപാടിയെ പറ്റിയായിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്. ഒരു സുഹൃത്തിനെ സന്ദർശിയ്ക്കാനുണ്ടെന്ന് പറഞ്ഞ് അമ്മയുടെ റാംബ്ലർ കാറുമായി ഇറങ്ങിയതാണ് ഫാരഡെ.
ഏകദേശം 11 മണിയായിട്ടുണ്ടാകും. മറ്റൊരു കാർ അവരുടെ കാറിനു സമീപം നിർത്തി. ഒരാൾ അതിൽ നിന്നും ഇറങ്ങി വരുന്നതു മങ്ങിയ വെളിച്ചത്തിൽ അവർ കണ്ടു. കൈയിൽ നീട്ടിപ്പിടിച്ച റിവോൾവർ. കാറിനടുത്തെത്തിയ അയാൾ അവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. പേടിച്ചരണ്ട ബെറ്റി ഡോർ തുറന്നു പുറത്തിറങ്ങി. അല്പം മടിച്ച് ഫാരഡെയും ഡോർ തുറന്നു. ഉടൻ അവന്റെ തലയ്ക്കു നേരെ വെടി പൊട്ടി. അതു കണ്ടു ഭയന്നു ഓടിയ ബെറ്റിയും വെടിയേറ്റു വീണു. തുടർച്ചയായി ബുള്ളറ്റുകൾ. പിന്നീട് ഒന്നും സംഭവിയ്ക്കാത്ത പോലെ കൊലയാളി കാറിൽ കയറി ഓടിച്ചു പോയി.
ലവേഴ്സ് കോർണറിൽ നിന്നും ഒരു വിളിപ്പാടകലെയാണു സ്റ്റെല്ലാ ബോർഹെസിന്റെ വീട്. രാത്രിയിലെ തുടർച്ചയായ വെടി ശബ്ദവും നിലവിളിയും അവരും കേട്ടു. സ്റ്റെല്ല അടുത്തുള്ള താമസക്കാരെ വിവരമറിയിച്ചു. അങ്ങനെ അവരെല്ലാവരും കൂടി ലവേഴ്സ് കോർണറിലേയ്ക്കു വന്നു. കണ്ടെത്തുമ്പോൾ ഫാരഡെയും ബെറ്റിയും മരിച്ചു കഴിഞ്ഞിരുന്നു. സ്റ്റെല്ല ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കൗണ്ടി ഷെരീഫിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണമാണു നടന്നത്. പക്ഷേ കൊലയാളിയിലേയ്ക്കു നീളുന്ന യാതൊരു തെളിവും പൊലീസിനു ലഭിച്ചില്ല.
സോഡിയാക് കില്ലർ - 2
ഏകദേശം 6 മാസങ്ങൾക്കു ശേഷം, 1969 ജൂലൈ 4 , ലേക് ഹെർമ്മൻ കൊലപാതകം നടന്ന സ്ഥലത്തു നിന്നും 6 കിലോമീറ്റർ അകലെ വല്ലേജോ എന്ന പ്രദേശത്തെ ബ്ലൂ റോക്ക് സ്പ്രിംഗ്സ് പാർക്ക്. സമയം അർദ്ധ രാത്രിയോടടുക്കുന്നു. പാർക്കിൽ നിർത്തിയിട്ട ഒരു കാറിൽ രണ്ടു കമിതാക്കൾ. പ്രണയ നിമിഷങ്ങൾ. നിശബ്ദമായ പാർക്കിലെ അന്തരീക്ഷത്തെ അലോസരപ്പെടുത്തിക്കൊണ്ട് അപ്പോൾ ഒരു കാർ അവരുടെ സമീപം വന്നു നിന്നു. ഏതാനും സെക്കൻഡുകൾക്കകം അതു ദൂരേയ്ക്ക് ഓടിച്ചു പോകുകയും ചെയ്തു. കമിതാക്കൾ അതു ശ്രദ്ധിച്ചില്ല.
ഏതാണ്ട് പത്തു മിനിട്ടുകൾക്കു ശേഷം ആ വീണ്ടും വന്നു. സാവകാശം അത് അവരുടെ കാറിന്റെ പിന്നിൽ നിശ്ചലമായി. ഡോർ തുറന്ന് ഒരാൾ വെളിയിലിറങ്ങി. അയാളുടെഇടതു കൈയിൽ ഒരു ഫ്ലാഷ് ലൈറ്റ് ഉണ്ടായിരുന്നു, വലതു കൈയിൽ 9 MM ലൂഗർ പിസ്റ്റളും. കമിതാക്കളുടെ കാറിനു സമീപമെത്തിയ അയാൾ ഗ്ലാസിൽ തട്ടി വിളിച്ചു. ഗ്ലാസ് തുറന്ന അവരുടെ കണ്ണുകളിലേയ്ക്കയാൾ ഫ്ലാഷ് ലൈറ്റ് ശക്തിയായി തെളിച്ചു. രണ്ടു പേരുടെയും കണ്ണു മഞ്ചിപ്പോയി. തുടർച്ചയായ അഞ്ചു വെടികൾ. ബുള്ളറ്റുകളുടെ പ്രവാഹം. രക്തം ചിതറി അവർ കാറിനുള്ളിൽ വീണു. കൊലപാതകി നിശബ്ദനായി തിരിഞ്ഞു നടന്നു. ഏതാനും ചുവടുകൾ വച്ചപ്പോഴാണു, കാറിൽ നിന്നും ഞരക്കം കേട്ടത് . അയാൾ തിരികെ വന്നു. അവരുടെ നേർക്ക് വീണ്ടും രണ്ടു വെടി കൂടി. ഞരക്കം നിശബ്ദമായി..
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, വല്ലേജോ പൊലീസ് സ്റ്റേഷനിലെ ടെലഫോൺ തുടർച്ചയായി ബെല്ലടിച്ചു തുടങ്ങി. ഫോണെടുത്ത ഓഫീസറോട് കനത്ത ശബ്ദത്തിൽ ഒരാൾ സംസാരിച്ചു തുടങ്ങി. ബ്ലൂ റോക്ക് പാർക്കിൽ രണ്ടു പേരെ താൻ വകവരുത്തിയിട്ടുണ്ടെന്ന് അയാൾ അറിയിച്ചു. കൂടാതെ ആറു മാസം മുമ്പ് ലേക് ഹെമ്മൻ റോഡിൽ വെച്ച് രണ്ട് കുട്ടികളെ കൊലപെടൂത്തിയതും താനാണെന്ന് അയാൾ അറിയിച്ചു.
പൊലീസ് ഉടൻ ബ്ലൂറോക്ക് പാർക്കിലെത്തി. വെടിയേറ്റു കിടന്ന രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചു. യുവതി അപ്പോഴേയ്കും മരിച്ചിരുന്നു. എന്നാൽ യുവാവ് രക്ഷപെട്ടു. കോൾ വന്ന ടെലഫോൺ പൊലീസ് കണ്ടെത്തി. ഒരു കോയിൻ ബൂത്തായിരുന്നു അത്.
ഡാർലീൻ ഫെറിൻ എന്ന 22 കാരിയായിരുന്നു മരിച്ച യുവതി. യുവാവ് മൈക് മഗാവു എന്ന 19 കാരനും.
പൊലീസ് അന്വേഷണമാരംഭിച്ചു. കൊലയാളിയെപ്പറ്റി മൈക് പൊലീസിനോടു വിവരിച്ചു. 30 വയസ്സ് തോന്നിയ്കുന്ന, വട്ടമുഖമുള്ള, ബ്രൗൺ മുടിയുള്ള ഒരാൾ..
ഡാർലീൻ വിവാഹിതയായിരുന്നു. അവളുടെ ഭർത്താവ് ഡീൻ ആയിരിയ്ക്കാം കൊലയാളി എന്നാണു പൊലീസ് സംശയിച്ചത്. ഒരു റെസ്റ്റോരന്റിൽ കുക്കായിരുന്നു അയാൾ. എന്നാൽ കൊലപാതകം നടക്കുന്ന സമയം അയാൾ ജോലിസ്ഥലത്തായിയിരുന്നു എന്നു സംശയാതീതമായി ബോധ്യപെട്ടതിനാൽ ഒഴിവാക്കപെട്ടു. കൂടുതൽ തെളിവുകളുടെ അഭാവത്തിൽ അന്വേഷണം വഴിമുട്ടി.
25 ദിവസങ്ങൾക്കു ശേഷം, 1969 ഓഗസ്റ്റ് 1.
വല്ലെജോ ടൈംസ് ഹെറാൾഡ്, സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ, സാൻസ്ഫ്രാൻസിസ്കോ എക്സാമിനർ എന്നീ മൂന്നു പത്രങ്ങളുടെയും ഓഫീസിലേയ്ക്ക് ഓരോ കവറുകൾ എത്തി.
ലേക്ക് ഹെർമ്മൻ റോഡിലേയും ബ്ലൂ റോക്ക് സ്പ്രിംഗ്സിലെയും ആക്രമങ്ങൾ താൻ നടത്തിയതാണെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തിനോടൊപ്പം രഹസ്യ കോഡുകളിലെഴുതിയ ഒരു പേജുമുണ്ടായിരുന്നു. മൂന്നു പേജു വരുന്ന ഒരു കത്തിന്റെ ഓരോ പേജുകളാണ് മൂന്നു കവറുകളിലായി മൂന്നു പത്രങ്ങൾക്കും ലഭിച്ചത്. 408 കോഡ് ചിഹ്നങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്.
താൻ ആരാണു എന്ന് ആ കോഡു വായിച്ചാൽ മനസ്സിലാകുമത്രേ. ഈ കോഡ് മൂന്നു പത്രങ്ങളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിയ്ക്കണമെന്നും, അല്ലാത്ത പക്ഷം ഓരോ രാത്രികളിലും താൻ ഇനിയും കൊല നടത്തുമെന്നും ഓരോ ആഴ്ചയിലും 12 പേരെ വീതം കൊല്ലുമെന്നും അതിൽ ഭീഷണിപ്പെടുത്തിയിരുന്നു. കത്തിന്റെ അവസാനം ഒപ്പിന്റെ സ്ഥാനത്ത് ഒരു വൃത്തവും അതിനു കുറുകെയായി കുരിശും ചേർന്ന അടയാളമാണുണ്ടായിരുന്നത്.
സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ അവർക്കു കിട്ടിയ കോഡ് ലെറ്റർ പ്രസിദ്ധീകരിച്ചു. ഒപ്പം, കൊലയാളിയോടായി നഗരത്തിലെ പൊലീസ് മേധാവിയുടെ ഒരു അഭ്യർത്ഥന കൂടിയുണ്ടായിരുന്നു. ഈ കത്ത് അയച്ചയാൾ തന്നെയാണു കൊലയാളി എന്നതിനു സംശയരഹിതമായ തെളിവൊന്നുമില്ല എന്നും, ആളെ ഉറപ്പിയ്ക്കുന്നതിനു കൂടുതലായി എന്തെങ്കിലും തെളിവുകൂടി നൽകണമെന്നുമുള്ളതായിരുന്നു അത്.
ഒരാഴ്ചയ്ക്കു ശേഷം, സാൻഫ്രാസിസ്കോ എക്സാമിനർ എന്ന പത്രത്തിലേയ്ക്ക് മറ്റൊരു കത്ത് എത്തി.
“പ്രിയപെട്ട എഡിറ്റർ, സോഡിയാക് സംസാരിയ്ക്കുന്നു.“ എന്നായിരുന്നു അതിന്റെ തുടക്കം. പൊലീസ് മേധാവിയുടെ അഭ്യർത്ഥനയ്ക്കുള്ള മറുപടിയായിരുന്നു ഈ കത്ത്. ഇതിൽ നേരത്തെ സൂചിപ്പിച്ച കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങളുണ്ടായിരുന്നു. പൊലീസ് ഇതേ വരെ പുറത്തു വിടാതിരുന്ന കാര്യങ്ങളായിരുന്നു അവ. ഈ കത്തോടെയാണ് അജ്ഞാതനായ കൊലയാളിയ്ക്ക് സോഡിയാക്ക് കില്ലർ എന്നു പേരു പതിയുന്നത്.
തൊട്ടടുത്ത ദിവസം തന്നെ, കാലിഫോർണിയക്കാരായ ഡൊണാൾഡിന്റെയും ബെറ്റിയുടെയും നിരന്തരശ്രമത്തിനൊടുവിൽ 408 കോഡുകളുള്ള ആ കത്ത് ഡീകോഡ് ചെയ്തു. നിരവധി അക്ഷരത്തെറ്റുകളോടെയുള്ള ഒരു പ്രസ്താവനയായിരുന്നു അത്.
“ആളുകളെ കൊല്ലുന്നത് ഞാനിഷ്ടപ്പെടുന്നു. കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ ആവേശകരമാണത്. കാരണം മനുഷ്യനാണു മൃഗങ്ങളെക്കാൾ അപകടകാരി. എന്റെ മരണശേഷം ഞാൻ പറുദീസയിൽ പുനർജനിയ്ക്കും. ഞാൻ കൊന്നവരൊക്കെ എന്റെ അടിമകളായി അവിടെ ഉണ്ടാകും. എന്റെ പേരു ഞാൻ നിങ്ങൾക്കു തരില്ല. കാരണം, അത് അടിമകളെ ശേഖരിയ്ക്കുന്ന എന്റെ ജോലിയെ നിങ്ങൾ തടസ്സപ്പെടുത്തുന്നതിനിടയാക്കും. (EBEORIETEMETHHPITI- ഈ വാക്ക് ഇതേ വരെ ഡീകോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല).
വിചിത്രമായ വിശ്വാസങ്ങളുള്ള ഏതോ ഒരു മാനസിക രോഗിയായിരിയ്ക്കാം സോഡിയാക് കില്ലർ എന്നു പൊലീസും ജനവും വിശ്വസിച്ചു. കൊലയാളിയെ കണ്ടുപിടിയ്ക്കാൻ കഴിയാത്തതിൽ പൊലീസിനെതിരെ വലിയ വിമർശനമാണുണ്ടാക്കിയത്. സോഡിയാക് കില്ലറുടെ ആക്രമണം ഇനിയുമുണ്ടാകാമെന്നു ജനം ഭയന്നു.
സോഡിയാക് കില്ലർ - 3
ഏതാനും ആഴ്ചകൾക്കു ശേഷം, സെപ്തംബർ 27, 1968.
ലെയ്ക്ക് ബെറിയേസാ പാർക്കിനു സമീപത്തായി ഒരു കൊച്ചു ദ്വീപ്. പാർക്കുമായി മൺ റോഡുമായി അതിനെ ബന്ധിച്ചിട്ടുണ്ട്. കമിതാക്കളുടെ ഇഷ്ടസങ്കേതം. കോളേജ് വിദ്യാർത്ഥികളായ ബ്രയാൻ ഹാർട്ട്നെലും സിസിലിയ ഷെപാർഡും അവിടെ പിക്നിക്കിനു വന്നതാണ്. ഒഴിഞ്ഞ ഒരു മൂലയിൽ സൊറപറഞ്ഞിരുന്ന അവരുടെ സമീപത്തേയ്ക്ക് വിചിത്രരൂപിയായ ഒരാൾ നടന്നു വന്നു. തലയും മുഖവുമെല്ലാം മൂടുന്ന കറുത്ത ഒരാവരണം. കണ്ണിന്റെ സ്ഥാനത്ത് രണ്ട് ദ്വാരങ്ങൾ. ആവരണത്തോടു ചേർത്ത് ക്ലിപ്പ് ചെയ്ത ഒരു കറുത്ത കണ്ണട കൊണ്ട് മൂടിയിരുന്നു. കഴുത്തിൽ നിന്നും നെഞ്ചിലേയ്ക്കു തൂങ്ങിയ വീതിയുള്ള തുണിക്കഷണത്തിൽ വൃത്തവും കുരിശും ചേർന്ന സോഡിയാക് കില്ലറുടെ അടയാളം. അയാളുടെ കൈയിൽ ഒരു റിവോൾവർ ഉണ്ടായിരുന്നു.
കമിതാക്കളുടെ സമീപമെത്തിയ അയാൾ അവർക്കു നേരെ തോക്കു ചൂണ്ടി. ഗാർഡിനെ കൊലചെയ്ത് തടവു ചാടി വരുന്ന ഒരു കുറ്റവാളിയാണു താനെന്ന് അയാൾ പരിചയപ്പെടുത്തി. മെക്സിക്കോയിലേയ്ക്കു രക്ഷപെട്ടു പോകാനായി തനിയ്ക്ക് അവരുടെ കാറും പണവും വേണമെന്നയാൾ ആവശ്യപ്പെട്ടു.
തുടർന്ന് അയാൾ കോട്ടിന്റെ പോക്കറ്റിൽ നിന്നും രണ്ടു കഷണം ചരടെടുത്തു. ഒരെണ്ണം സിസിലിയയുടെ കൈയിൽ
കൊടുത്തിട്ട് ബ്രയാനെ കെട്ടിയിടാൻ ആവശ്യപ്പെട്ടു. അവൾ അതു ചെയ്തു. തുടർന്ന് അയാൾ അവളെ കെട്ടിയിട്ടു. തൃപ്തിയാകാത്തവണ്ണം അയാൾ ബ്രിയാന്റെ കെട്ട് പരിശോധിച്ചു, സിസിലിയ അതു ഒട്ടും മുറുക്കമില്ലാതെയാണു കെട്ടിയിരുന്നത്.. അയാളതു മുറുകെ കെട്ടി.
കൊള്ളയടിയാണു അയാളുടെ ഉദ്ദേശമെന്ന് അവർക്കു മനസ്സിലായി.
എന്നാൽ ഒന്നു തിരിഞ്ഞ അയാൾ കോട്ടിൽ നിന്നും ഒരു കഠാരി വലിച്ചെടുത്തു. രണ്ടുപേരെയും തുരു തുരാ കുത്തി. രക്തം ചീറ്റിത്തെറിച്ചു.. അല്പനേരം അങ്ങനെ നിന്നിട്ടയാൾ തിരികെ നടന്നു. അല്പം ദൂരെയായി
ബ്രയാന്റെ കാർ പാർക്കു ചെയ്തിരുന്നു. അതിനു സമീപത്തേയ്ക്കാണു കൊലയാളി എത്തിയത്. എന്നിട്ട് ഒരു മാർക്കർ പേന ഉപയോഗിച്ച് കാർ ഡോറിന്മേൽ സോഡിയാക് കില്ലറുടെ വൃത്തവും കുരിശും അടയാളം വരച്ചു. അതിനു സമീപത്തായി ഇങ്ങനെ എഴുതി. “Vallejo/12-20-68/7-4-69/Sept 27-69-6;30/ by knife"
ബ്രിയാന്റെയും സിസിലിയയുടെയും നിലവിളി, കുറച്ചു ദൂരെ തടാകത്തിൽ ചൂണ്ടയിടുകയായിരുന്ന ഒരാളുടെ ചെവിയിലെത്തി. അയാളും കൂടെയുണ്ടായിരുന്ന മകനും ശബ്ദം കേട്ടിടത്തേയ്ക്കു ഓടിവന്നു. ചരടുകളാൽ ബന്ധിതരായി, ചോരയൊലിപ്പിച്ചു കിടക്കുന്ന ബ്രിയാനെയും സിസിലിയയും കണ്ട് അവർ സ്തബ്ധരായി. ഉടനെ തന്നെ പാർക്കിലെ റേഞ്ചർമാരെ അവർ വിവരം അറിയിച്ചു. നാപ്പാ കൗണ്ടി പൊലീസ് ഷെരീഫിനെ അവർ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അങ്ങോട്ടയച്ചു. സംഭവസ്ഥലത്തെത്തിയ റേഞ്ചർമാർ അടിയന്തിര ശുശ്രൂഷ നൽകി. അധികം വൈകാതെ പൊലീസും എത്തി. ബ്രിയാൻ അബോധാവസ്ഥയിലായിരുന്നു. സിസിലിയയ്ക്കു പക്ഷേ അപ്പോഴും ബോധമുണ്ടായിരുന്നു. തങ്ങളെ ആക്രമിച്ചയാളെപ്പറ്റിഅവൾ പൊലീസിനു മൊഴി നൽകി. ഉടനെ തന്നെ അവരെ ആശുപത്രിയിലേയ്ക്കു മാറ്റി. അവിടെയെത്തുമ്പോഴേയ്ക്കും സിസിലിയ പക്ഷേ കോമയിലായിക്കഴിഞ്ഞിരുന്നു.
അന്നു വൈകിട്ട് 7.40 ആയപ്പോൾ നാപ്പാ കൗണ്ടി പൊലീസ് മേധാവിയ്ക്ക് ഒരു ഫോൺ കോൾ എത്തി. സോഡിയാക്ക് കില്ലർ ആയിരുന്നു അത്. പാർക്കിൽ വെച്ച് രണ്ടു കമിതാക്കളെ താൻ വകവരുത്തിയിട്ടുണ്ടെന്ന് അയാൾ പൊലീസ് മേധാവിയെ അറിയിച്ചു.
പൊലീസ് ഉടൻ തന്നെ വിളി വന്ന ആ ഫോൺ കണ്ടെത്തി. കോയിൻ ബൂത്ത്. കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്നും ഒരു വിളിപ്പാടകലെ മാത്രം ആയിരുന്നു അത്. പൊലീസ് എത്തുമ്പോൾ, കൊലയാളി ഫോൺ ചെയ്തിട്ട് ഏതാനും മിനിട്ടുകൾ മാത്രമേ കഴിഞ്ഞിരുന്നുള്ളു. ഫോണിൽ പതിഞ്ഞ കൈ അടയാളം അവർക്കു കിട്ടി. പക്ഷേ അടുത്തെങ്ങും കൊലയാളിയെ കണ്ടെത്താനായില്ല. ആക്രമണം നടന്ന സ്ഥലം ഇവിടെ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് സിസിലിയ മരിച്ചു. ബ്രിയാന്റെ ജീവൻ രക്ഷപെട്ടു. പത്രക്കാർക്കു മുന്നിൽ തങ്ങൾ നേരിട്ട ആക്രമണത്തെ പറ്റിഅവൻ വിവരിച്ചു. നാപ്പാ കൗണ്ടി ഷെരീഫ് തന്നെ കേസന്വേഷണം ഏറ്റെടുത്തു.
നിരവധി പേരെ സംശയിച്ചെങ്കിലും, ആരെയും കണ്ടെത്താനായില്ല. പൊലീസിനു ലഭിച്ച കൈ അടയാളം ആരുടെതുമായും ഒത്തു പോയില്ല.
സോഡിയാക് കില്ലർ - 4
രണ്ടാഴ്ചകൾക്കു ശേഷം, ഒക്ടോബർ 11. സമയം രാത്രി 9.55.
സാൻഫ്രാൻസിസ്കോയിലെ പ്രെസിദിയോ ഹൈറ്റ്സ് എന്ന നഗരത്തിലെ ഒരു തെരുവ്.
അതിലെ കടന്നു പോകുകയായിരുന്ന കൗമാരക്കാരായ മൂന്നു കുട്ടികൾ, വെടി പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അല്പകമലെ റോഡരുകിൽ നിർത്തിയിരുന്ന കാറിനുള്ളിൽ നിന്നുമായിരുന്നു വെടി പൊട്ടിയത്. ഒരാൾ തോക്കുമായി ഡോർ തുറന്ന് വെളിയീലിറങ്ങി. വെടിയേറ്റയാൾ സീറ്റിലേയ്ക്ക് മറിഞ്ഞു കിടക്കുന്നത് കാണാം. പുറത്തിറങ്ങിയ ആൾ, വെടിയേറ്റ ആളുടെ ചോരയിൽ കുതിർന്ന ഷർട്ടിന്റെ ഒരു ഭാഗം മുറിച്ചെടുത്തു..
ഇതേ സമയം ആ കുട്ടികൾ ഓടി അല്പമകലെ കണ്ട പബ്ലിക് ഫോണിൽ നിന്നും പൊലീസിനു ഫോൺ ചെയ്തു.
കൊലയാളി കാറിന്റെ പുറഭാഗമെല്ലാം തുടച്ചു വൃത്തിയാക്കിയ ശേഷം തെരുവിലൂടെ നടന്നു പോയി.
പൊലീസ് സ്റ്റേഷനിൽ നിന്നും, അപ്പോൾ ആ തെരുവിൽ ചുമതലയുണ്ടായിരുന്ന ഓഫീസർ ഡോൺ ഫൂക്കിനു വയർലെസ് സന്ദേശമെത്തി. അയാൾ സംഭവസ്ഥലത്തേയ്ക്കു കുതിയ്ക്കുമ്പോൾ എതിരെ ഒരു കോട്ടിട്ട വെള്ളക്കാരൻ കടന്നു പോയി. അല്പം നടന്നിട്ട്, ഒരു പടിക്കെട്ടു കയറി അയാൾ അപ്രത്യക്ഷനായി. ഓഫീസർ ഡ്യൂക്കിനു കിട്ടിയ സന്ദേശത്തിൽ ഒരു കറുത്തവനായിരുന്നു കൊലയാളി, ആയതിനാൽ അയാൾ തന്നെ കടന്നു പോയ വെള്ളക്കാരനെ സംശയിച്ചില്ല.
പോൾ സ്റ്റയിൻ എന്ന യുവാവായിരുന്നു വെടിയേറ്റു കൊല്ലപ്പെട്ടത്. തന്റെ കാറിൽ തനിയെ വാഷിംഗ്ടനിലേയ്ക്കു പോകുകയായിരുന്നു അയാൾ. വഴിയ്ക്ക് വച്ച് ഒരാൾ ലിഫ്ടിനായി കൈകാട്ടി. വാഷിംഗ്ടനിലേയ്ക്കായിരുന്നു അയാൾക്കും പോകേണ്ടത്. സ്റ്റൈൻ അയാളെ വാഹനത്തിൽ കയറ്റി. അല്പമോടിക്കഴിഞ്ഞ് മേപ്പിൾ സ്റ്റ്രീറ്റിൽ എത്തിയപ്പോൾ അയാൾ കാർ നിർത്താൻ ആവശ്യപ്പെട്ടു. സ്റ്റയിൻ കാർ നിർത്തി. വാഹനത്തിൽ കയറിയ ആൾ അപ്പോൾ തന്റെ തോക്കെടുത്ത് സ്റ്റയിനിന്റെ തലയ്ക്കു നിറയൊഴിച്ചു.
സംഭവസ്ഥലത്ത് കൂടുതൽ പൊലീസെത്തി. ആ മൂന്നു കൗമാരക്കാരും പൊലീസിനെ സഹായിയ്ക്കാൻ കൂടി. അവർ ആ തെരുവെല്ലാം അരിച്ചു പെറുക്കിയെങ്കിലും സംശയിയ്ക്കത്തക്ക ആരെയും കണ്ടെത്തിയില്ല.
ആ കുട്ടികളുടെ സഹായത്തോടെ പൊലീസ് കൊലയാളിയുടെ ഒരു സ്കെച്ച് തയ്യാറാക്കി.
ഡിറ്റക്ടീവുമാരായ ബിൽ ആംസ്ട്രോംഗ്, ഡേവ് ടോഷി എന്നിവർ കേസന്വേഷണത്തിനായി നിയോഗിയ്ക്കപ്പെട്ടു.
അവർ നിരവധി പേരെ സംശയിച്ച് ചോദ്യം ചെയ്തു, തെളിവുകൾ ശേഖരിച്ചു. പക്ഷേ കുറ്റവാളിയെ കണ്ടെത്താനായില്ല.
മൂന്നു ദിവസങ്ങൾക്കു ശേഷം, ഒക്ടോബർ 14 നു, സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ പത്രത്തിന്റെ ഓഫീസിൽ ഒരു കത്ത് ലഭിച്ചു. സോഡിയാക് കില്ലറുടേതായിരുന്നു അത്. പോൾ സ്റ്റയിനിന്റെ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു അത്. തെളിവായി, സ്റ്റയിന്റെ രക്തം പുരണ്ട ഷർട്ടിന്റെ ഒരു കഷ്ണവും കത്തിനോടൊപ്പം വച്ചിട്ടുണ്ടായിരുന്നു.
അടുത്തതായി ഒരു കൂട്ടം സ്കൂൾ കുട്ടികളെയാണു താൻ കൊല്ലാൻ പോകുന്നതെന്ന് സോഡിയാക് കത്തിൽ ഭീഷണിപ്പെടുത്തി. ഏതെങ്കിലും സ്കൂൾ ബസിന്റെ ടയറുകൾ വെടിവെച്ച് തകർക്കും, ബസ് മറിഞ്ഞ് തെറിച്ചു വീഴുന്ന കുട്ടികളെ ഓരോരുത്തരെയായി കൊല്ലും. സോഡിയാക് വിശദീകരിച്ചു.
പൊലീസും പൊതുജനവും ഭയചകിതരായി.
ആറാം ദിവസം, ഒക്ടോബർ 20 നു, ഓക് ലാൻഡ് പൊലീസ് ഓഫീസിലേയ്ക്കു ഒരു ഫോൺ കോൾ വന്നു. സോഡിയാക്കാണു സംസാരിയ്ക്കുന്നതെന്ന് അയാൾ പരിചയപ്പെടുത്തി. പ്രശസ്ത അഭിഭാഷകരായ ലീ ബെയിലി അല്ലെങ്കിൽ മെൽവിൽ ബെല്ലി എന്നിവരിലൊരാളുമായി തനിയ്ക്ക് സംസാരിയ്ക്കണമെന്നായിരുന്നു ആവശ്യം. ലോക്കൽ ടെലിവിഷൻ ചാനലിലെ പ്രമുഖ ഷോ ആയ A.M. സാൻഫ്രാൻസിസ്കോ എന്ന പരിപാടിയിൽ അഭിഭാഷകൻ പ്രത്യക്ഷപ്പെടണമെന്നും അപ്പോൾ താൻ വിളിയ്ക്കുമെന്നും സോഡിയാക് അറിയിച്ചു. തന്റെ ആവശ്യം അംഗീകരിയ്ക്കപ്പെട്ടില്ലെങ്കിൽ കൂടുതൽ കൊലകൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി.
അഭിഭാഷകൻ മെൽവിൻ ബെല്ലി പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റു. അടുത്ത ഷോയിൽ തന്നെ അദ്ദേഹം സ്റ്റുഡിയോയിൽ ഹാജരായി. അവതാരകനായ ജിം ഡൺബാർ കാണികളോടായി ഒരു അഭ്യർത്ഥന നടത്തി. ഇത്തവണ ആരും പരിപാടിയിലേയ്ക്കു ഫോൺ ചെയ്ത് ലൈൻ ബിസി ആക്കരുതെന്നായിരുന്നു അത്.
അല്പനേരം കഴിഞ്ഞപ്പോൾ സോഡിയാക്കിന്റെ കോൾ എത്തി. സാം എന്നാണു തന്റെ പേരെന്നാണു അയാൾ പറഞ്ഞത്. ബെല്ലിയെ നേരിൽ കണ്ടു സംസാരിയ്ക്കണമെന്നായിരുന്നു ആവശ്യം. അദ്ദേഹം അതു സമ്മതിച്ചു. ഡാലി സിറ്റിയിൽ വെച്ച് കൂടിക്കാഴ്ച തീരുമാനിയ്ക്കപ്പെട്ടു.
ബെല്ലി പലവട്ടം എത്തിയെങ്കിലും സോഡിയാക്ക് ഒരിയ്ക്കലും പ്രത്യക്ഷനായില്ല.
നവംബർ 8 നു, സോഡിയാക്കിന്റെ പുതിയൊരു കോഡ് ലെറ്റർ എത്തി. 340 ചിഹ്നങ്ങളുണ്ടായിരുന്നു അതിന്. പലരും ശ്രമിച്ചെങ്കിലും അതു ആർക്കും ഡീകോഡ് ചെയ്യാനായില്ല.
According to Oranchak and team, the message reads:
“I HOPE YOU ARE HAVING LOTS OF FUN IN TRYING TO CATCH ME THAT WASNT ME ON THE TV SHOW WHICH BRINGS UP A POINT ABOUT ME I AM NOT AFRAID OF THE GAS CHAMBER BECAUSE IT WILL SEND ME TO PARADICE ALL THE SOONER BECAUSE I NOW HAVE ENOUGH SLAVES TO WORK FOR ME WHERE EVERYONE ELSE HAS NOTHING WHEN THEY REACH PARADICE SO THEY ARE AFRAID OF DEATH I AM NOT AFRAID BECAUSE I KNOW THAT MY NEW LIFE IS LIFE WILL BE AN EASY ONE IN PARADICE DEATH”
സോഡിയാക് കില്ലർ - 5
1970 മാർച്ച് 22.
അന്നു വൈകുന്നേരമാണു കാതലിൻ ജോൺസ് എന്ന യുവതിയും 10 മാസം പ്രായമായ മകളും കൂടി താമസ സ്ഥലമായ സാൻ ബെർണാർഡിനോയിൽ നിന്നു പെറ്റലൂമയിലുള്ള അമ്മയുടെ അടുത്തേയ്ക്കു യാത്ര പോകാനിറങ്ങിയത്. ഏഴുമാസം ഗർഭിണിയാണവൾ. ദീർഘയാത്രയാണ്. ഹൈവേ 132 ൽ കൂടി അവളും മകളും അവരുടെ കാറിൽ യാത്ര തുടങ്ങി. ഇരുട്ടു വീണിട്ടുണ്ട്. മൊഡെസ്റ്റോ എന്ന സ്ഥലമെത്താറായപ്പോൾ അവരുടെ പിന്നിൽ വന്ന ഒരു കാർ ഹോണടിച്ചും ഹെഡ്ലൈറ്റ് മിന്നിച്ചും എന്തോ സിഗ്നൽ നൽകി. കാതലിൻ ഹൈവേയിൽ നിന്ന് അല്പം ഇറക്കി കാർ നിർത്തി. പിന്നിൽ വന്ന കാറും നിർത്തി. അതിൽ നിന്നൊരാൾ ഇറങ്ങി വന്നു.
കാതലീനിന്റെ കാറിന്റെ പിൻ ടയറുകൾ വല്ലാതെ പാളുന്നുണ്ടെന്ന് അയാൾ അറിയിച്ചു. താൻ വേണമെങ്കിൽ അതു ശരിയാക്കി തരാമെന്നും അയാൾ പറഞ്ഞു. അവൾ അതു സമ്മതിച്ചു. ഉടൻ തന്നെ അയാൾ ജാക്കിയും ലിവറുമൊക്കെ കൊണ്ടുവന്ന് ടയറുകൾ മുറുക്കി. ജോലി തീർത്ത ശേഷം അയാൾ തന്റെ കാറിൽ കയറി പോകുകയും ചെയ്തു.
കാതലീൻ തന്റെ കാർ മുന്നോട്ടെടുത്ത് ഹൈവേയിൽ കയറി. അപ്പോൾ നട്ടുകൾ ലൂസായി ടയറുകൾ ഇളകി തുടങ്ങി. അവൾ കാർ നിർത്തി.അല്പ സമയത്തിനകം അയാൾ തിരികെയെത്തി. പുറത്തിറങ്ങി അവളുടെ കാർ പരിശോധിച്ചശേഷം പറഞ്ഞു, ഏതെങ്കിലും സർവീസ് സെന്ററുകാർ വന്നിട്ടേ ഇതു ശരിയാക്കാനാവൂ എന്ന്. വിരോധമില്ലെങ്കിൽ അടുത്ത സർവീസ് സെന്റർ വരെ താൻ കൊണ്ടു പോയി വിടാമെന്നും അയാൾ അറിയിച്ചു. കാതലീനു മറ്റു മാർഗമൊന്നുമുണ്ടായിരുന്നില്ല. അവളും മകളും അയാളുടെ കാറിൽ കയറി. കുറച്ചു ചെന്നപ്പോൾ ഒരു സർവീസ് സ്റ്റേഷൻ കണ്ടു, പക്ഷെ അയാൾ കാർ നിർത്തിയില്ല. ഇങ്ങനെ വഴിയ്ക്കു കണ്ട സർവീസ് സ്റ്റേഷനിലും നിർത്താതായപ്പോൾ അവൾ അയാളോട് ദേഷ്യപ്പെട്ടു. വണ്ടി അവിടെ നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ അയാൾ വഴങ്ങിയില്ല. അല്പസമയത്തിനകം ഒരു വിജന പ്രദേശത്ത് കാർ നിന്നു. ഉടൻ തന്നെ കാതലിനും കുട്ടിയും ഡോർ തുറന്ന് വെളിയിൽ ചാടി. അടുത്തു കണ്ട വയലിലേയ്ക്ക് അവർ ഓടി. പൊന്തകൾക്കിടയിൽ ഒളിച്ചു.
ഒരു ഫ്ലാഷ് ലൈറ്റുമായി അയാൾ കാറിൽ നിന്നും പുറത്തിറങ്ങി. അവിടെയെല്ലാം ലൈറ്റ് മിന്നിച്ചു പരിശോധിച്ചു. അവളെ കണ്ടു കിട്ടിയില്ല ഒടുക്കം അവളെ ഉപേക്ഷിച്ച് അയാൾ കാർ ഓടിച്ചു പോയി. അല്പ നേരം കഴിഞ്ഞ് അവൾ മകളുമായി വെളിയിൽ വന്നു. ഏതോ ഒരു വാഹനത്തിന്റെ സഹായത്തോടെ അടുത്ത പൊലീസ് ഔട്ട് പോസ്റ്റിൽ എത്തി. സാർജന്റിനോട് നടന്ന സംഭവങ്ങൾ വിവരിച്ചു. അതിനിടയിലാണു ഔട്ട് പോസ്റ്റിൽ ഒട്ടിച്ചിരുന്ന ഒരു രേഖാചിത്രം കണ്ടത്. തന്നെ ഉപദ്രവിയ്ക്കാൻ ശ്രമിച്ചത് ഇയാളാണെന്ന് കാതലിൻ പറഞ്ഞു.
പോൾ സ്റ്റയിനിന്റെ കൊലയാളിയുടെ രേഖാ ചിത്രമായിരുന്നു അത്. സോഡിയാക് കില്ലർ..
സാർജന്റിനും ഭയം തോന്നി. അയാൾ തിരികെ വന്ന് ആക്രമിയ്ക്കാൻ സാധ്യതയുണ്ട് എന്നയാൾക്കു തോന്നി. അടുത്തുള്ള ഒരു റസ്റ്റാറന്റിലെ ഇരുട്ടിൽ അയാൾ കാതലിനെയും കുട്ടിയെയും ഒളിച്ചിരുത്തി. പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കൂടുതൽ പൊലീസെത്തി. കാതലീന്റെ കാർ അവർ കണ്ടെത്തി, പക്ഷേ അപ്പോഴേയ്ക്കും അതു തീവെച്ചു നശിപ്പിയ്ക്കപ്പെട്ടിരുന്നു..!
പിന്നീട് പലപ്പോഴായി സോഡിയാക്കിന്റേതെന്ന് അവകാശപ്പെട്ട് പല കത്തുകളും കോളുകളും പൊലീസിനും പത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരുന്നു. അവയിലെല്ലാം സോഡിയാക്കിന്റെ വൃത്തവും കുരിശും ചേർന്ന അടയാളമുണ്ടായിരുന്നു. പലയിടത്തായി നടന്ന കൊലകളും മരണങ്ങളും തന്റെ അക്കൗണ്ടിൽ ചേർത്തു കൊണ്ട് ഒരു സ്കോർ ബോർഡും ഓരോ തവണയും കത്തുകളിലുണ്ടായിരുന്നു. പക്ഷേ പൊലീസിന്റെ അന്വേഷണങ്ങളിൽ ഇവയിലൊന്നും സോഡിയാക്കിന്റേതായ തെളിവുകൾ കിട്ടിയതുമില്ല.
സോഡിയാക് കില്ലർ - 6
1970 ഒക്ടോബർ 27, ക്രോണിക്കിൾ റിപ്പോർട്ടർ പോൾ ആവേരിയ്ക്ക് ഒരു കത്ത് ലഭിച്ചു. അതിൽ "Z " അക്ഷരവും സോഡിയാക്കിന്റെ വൃത്തവും കുരിശും ചേർന്ന അടയാളവുമുണ്ടായിരുന്നു. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു, “കുട്ടിക്കളിക്കാരാ.. നീ നശിച്ചു..“.
സോഡിയാക്ക് കില്ലറെ പറ്റി ധാരാളം റിപ്പോർട്ടുകൾ എഴുതിയ ആളായിരുന്നു ആവേരി എന്നതിനാൽ ഈ ഭീഷണിയെ പത്രം ഗൗരവമായി തന്നെ എടുത്തു.
അധികം വൈകാതെ പോൾ ആവേരിയ്ക്ക് ഒരു ഊമക്കത്തുകൂടി കിട്ടി. നാലു വർഷം മുൻപ് റിവർ സൈഡ് എന്ന പ്രദേശത്ത് ഒരു കോളേജ് വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കൊലയ്ക്കു ശേഷം പൊലീസിനു അതു സംബന്ധിച്ച ഒരു കത്തു കിട്ടുകയും ചെയ്തിരുന്നു. ആ കേസിൽ ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അതും ഒരു പക്ഷേ സോഡിയാക്ക് ചെയ്തതാവാം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
പോൾ ആവേരി, റിവർസൈഡിൽ പോയി ചെറി ബെയ്റ്റ്സ് എന്ന വിദ്യാർത്ഥിനിയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിച്ച ശേഷം ക്രോണിക്കിളിൽ അതിനെ പറ്റി ഒരു ലേഖനം എഴുതി. കൊലയാളി സോഡിയാക്കായിരിയ്ക്കാം എന്നായിരുന്നു അതിലെ നിഗമനം.
അഞ്ചുമാസത്തിനു ശേഷം, ലോസ് ഏഞ്ചൽസ് ടൈംസിനു സോഡിയാക്കിന്റെ ഒരു കത്തു കിട്ടി. ചെറിയെ കൊലപ്പെടുത്തിയത് താനാണെന്ന് കണ്ടുപിടിച്ച പൊലീസിനെ (ആവേരിയെ അല്ല) അഭിനന്ദിച്ചു കൊണ്ടായിരുന്നു അത്.
1972 നവമ്പറിൽ സാന്റാ ബാർബറയിൽ ഒരു ഇരട്ടക്കൊല നടക്കുകയുണ്ടായി. അതും സോഡിയാക്കിന്റെ പ്രവർത്തിയായി സംശയിയ്ക്കപ്പെടുന്നു.
സോഡിയാക്ക് പിന്നീട് നിശബ്ദനായിരുന്നു. 1974 ൽ ആണു അയാളുടെ അവസാന കത്ത് പത്രങ്ങൾക്കു ലഭിച്ചത്. അക്കാലത്തെ സൂപ്പർ ഹിറ്റ് ഹൊറർ സിനിമ “ദ എക്സോസിസ്റ്റ്“ വലിയൊരു കോമഡി ചിത്രമാണെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പതിവു പോലെ സോഡിയാക് ചിഹ്നവും ഒരു സ്കോർ ബോർഡും. “Me=37, SFPD=0"
പിന്നീടും സോഡിയാക്ക് കില്ലറുടേതെന്ന് അവകാശപ്പെട്ട് പല കത്തുകളും വന്നിട്ടുണ്ടെങ്കിലും അതൊക്കെ വ്യാജമാണെന്നാണു പൊലീസ് നിഗമനം.
അമേരിയ്ക്കൻ പൊലീസ് ദീർഘകാലം അന്വേഷിച്ചിട്ടും ആരാണു സോഡിയാക് കില്ലറെന്ന് കണ്ടു പിടിയ്ക്കാനായിട്ടില്ല. 1969 നവംബർ 8 നു സോഡിയാക് അയച്ച 340 ചിഹ്നങ്ങളുടെ ഒരു കോഡ് ലെറ്റർ ഇപ്പോഴും ഡീകോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല, സാധ്യമായ സകല വഴികളിലും പരിശ്രമിച്ചുവെങ്കിലും.
ഈ വിഷയത്തിൽ തല്പരരായ പലരും സ്വതന്ത്ര അന്വേഷണങ്ങൾ നടത്തുകയും ചില നിഗമനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. റോബർട്ട് ഗ്രേസ്മിത്ത് എന്നയാളുടെ നിഗമനത്തിൽ “ ആർതർ ലെയ് അലൻ“ എന്നയാളാണു സോഡിയാക് കില്ലർ. പല വിധ സാഹചര്യ തെളിവുകളും അദ്ദേഹം അതിനു മുന്നോട്ടു വെയ്ക്കുന്നുണ്ട്.
2002 ൽ സാൻ ഫ്രാൻസിസ്കോ പൊലീസ്, സോഡിയാക് കില്ലർ അയച്ച കത്തുകളിൽ ഒട്ടിച്ചിരുന്ന സ്റ്റാമ്പുകളിൽ ഉണ്ടായിരുന്ന ഉമിനീരിന്റെ അംശങ്ങളിൽ നിന്നും അയാളുടെ ഒരു DNA മാതൃക സൃഷ്ടിച്ചു. തുടർന്ന് ഇത് ആർതറിന്റെ DNA യുമായി താരതമ്യം ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
സോഡിയാക് കില്ലർ ഒരു സാങ്കല്പിക കഥാപാത്രമാണെന്ന് പറയുന്നവരും ഉണ്ട്. പരസ്പരബന്ധമില്ലാത്ത കൊലപാതകങ്ങളെ കൂട്ടിച്ചേർത്ത് ഒന്നോ ഒന്നിലധികം പേരോ ചേർന്ന് പൊലീസിനെയും ജനങ്ങളെയും കബളിപ്പിയ്ക്കുകയായിരുന്നു എന്നാണവരുടെ വാദം.
സോഡിയാക് കില്ലറിന്റെ കേസ് ഇപ്പോഴും ക്ലോസ് ചെയ്തിട്ടില്ല. സാൻ ഫ്രാൻസിസ്കോ പൊലീസ് ഇന്നും അന്വേഷണം തുടരുകയാണ്.
NB : 2021 ഒക്ടോബറിൽ, മുൻ നിയമപാലകർ, മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവരടങ്ങുന്ന 40-ലധികം കോൾഡ് കേസ് ഇൻവെസ്റ്റിഗേറ്റർമാരുടെ ഒരു സംഘം, 2018-ൽ മരിച്ച ഗാരി ഫ്രാൻസിസ് പോസ്റ്റെയാണ് സോഡിയാക് കൊലയാളിയെ തിരിച്ചറിഞ്ഞതെന്ന് ടീം അവകാശപ്പെട്ടു. പോസ്റ്റിന്റെ ഇരുട്ടുമുറിയിൽ നിന്ന് ഫോറൻസിക് തെളിവുകളും ഫോട്ടോകളും കണ്ടെത്തി, കൂടാതെ പോസ്റ്റിന്റെ നെറ്റിയിലെ പാടുകൾ കൊലയാളിയിൽ വിവരിച്ചതായി അവർ പറഞ്ഞതുമായി പൊരുത്തപ്പെടുന്നതായും രേഖപ്പെടുത്തി. സോഡിയാകിന്റെ ക്രിപ്റ്റോഗ്രാമുകളിലൊന്നിൽ നിന്ന് പോസ്റ്റിന്റെ പേരിന്റെ അക്ഷരങ്ങൾ നീക്കം ചെയ്തത് മറ്റൊരു സന്ദേശം വെളിപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു. എഫ്ബിഐ പിന്നീട് കേസ് തുറന്ന നിലയിലാണെന്നും "റിപ്പോർട്ട് ചെയ്യാൻ പുതിയ വിവരങ്ങളൊന്നും ഇല്ലെന്നും" പ്രസ്താവിച്ചു, അതേസമയം പ്രാദേശിക നിയമപാലകർ ടീമിന്റെ കണ്ടെത്തലുകളിൽ ക്രോണിക്കിളിനോട് സംശയം പ്രകടിപ്പിച്ചു. റിവർസൈഡ് പോലീസ് ഓഫീസർ റയാൻ റെയിൽസ്ബാക്ക് പറഞ്ഞു, കേസ് ബ്രേക്കേഴ്സിന്റെ അവകാശവാദങ്ങൾ പ്രധാനമായും സാഹചര്യത്തെളിവുകളെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ സോഡിയാക് കില്ലർ ഇൻവെസ്റ്റിഗേറ്ററായ എഴുത്തുകാരൻ ടോം വോയ്ഗ്റ്റ് അവകാശവാദങ്ങളെ "ബുൾഷിറ്റ്" എന്ന് വിളിച്ചു. നെറ്റിയിൽ പാടുകളുണ്ടെന്ന് കേസിലെ സാക്ഷികളാരും വിശേഷിപ്പിച്ചിട്ടില്ലെന്ന് വോയ്ഗ്റ്റ് കുറിച്ചു.
സോഡിയാക് കില്ലറുടെ രഹസ്യ കോഡിന്റെ ചുരുളഴിച്ചു
നാലു വര്‍ഷത്തില്‍ 37 കൊലപാതകം, ഓരോ കൊലയ്ക്കു ശേഷവും മാധ്യമങ്ങള്‍ക്ക് കത്ത്, മാധ്യമചര്‍ച്ചകള്‍ക്കു മറുപടിക്കത്ത്. പക്ഷെ, 51 വര്‍ഷമായിട്ടും പ്രതി ആരെന്ന് മനസിലാക്കാന്‍ പോലും അമേരിക്കന്‍ പൊലീസിന് കഴിഞ്ഞില്ല.
സോഡിയാക്ക് കില്ലര്‍ എന്ന് അറിയപ്പെടുന്ന പ്രതിയുടെ കോഡ് ഭാഷയിലുള്ള കത്തുകളുടെ ഉള്ളടക്കം മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ പൊലീസ് പൊതുജനങ്ങളുടെ സേവനം തേടി. ഇപ്പോഴിതാ 51 വര്‍ഷത്തിന് ശേഷം സ്വകാര്യ അന്വേഷണ സംഘം ഒരു കത്തിന്റെ ഉള്ളടക്കം കണ്ടെത്തിയിരിക്കുന്നു.
'എന്നെ പിടികൂടാനുള്ള ശ്രമത്തില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ടിവിയിലൂടെ എന്നെ കുറിച്ചുള്ള സൂചനകളെന്ന പേരില്‍ പറഞ്ഞതൊന്നും സത്യമല്ല'
'എന്നെ ഗ്യാസ് ചേമ്ബറിലിട്ട് കൊല്ലുന്നതിനെ ഞാന്‍ ഭയക്കുന്നില്ല. മരണശേഷം എത്രയും വേഗം ഞാന്‍ സ്വര്‍ഗത്തിലെത്തും. അവിടെയെനിക്ക് നിരവധി അടിമകളുണ്ട്. അടിമകളില്ലാത്തവരാണ് മരണത്തെ ഭയക്കുന്നത്' . 'സ്വര്‍ഗത്തിലെ എന്റെ ജീവിതം കൂടുതല്‍ എളുപ്പമായിരിക്കും. അതിനാല്‍ എനിക്ക് മരണത്തെ ഭയമില്ല'. ഇങ്ങനെയാണ് കോഡ് ഭാഷയില്‍ സോഡിയാക് കില്ലര്‍ എഴുതിയത്. 51 വര്‍ഷങ്ങള്‍ക്കിപ്പുറവും സോഡിയാക് കില്ലര്‍ എന്ന പേരിനപ്പുറം യാതൊന്നും അമേരിക്കന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല.
സ്വകാര്യ അന്വേഷകരുടെ സഹായത്തോടെ കത്തിലെ രഹസ്യകോഡ് പൊളിച്ചെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. 1974ലാണ് പ്രതിയുടെ അവസാന കത്ത് ക്രോണിക്കിളിന് ലഭിക്കുന്നത്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ആക്ഷേപഹാസ്യമാണ് ' ദി എക്സോര്‍സിസ്റ്റ്' എന്ന സിനിമ എന്നായിുന്നു കത്തിലുണ്ടായിരുന്നത്.
1968 മുതല്‍ 1972 വരെയാണ് അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ സോഡിയാക്ക് കില്ലര്‍ തുടരെ കൊലപാതകങ്ങള്‍ നടത്തിയത്. അമേരിക്കന്‍ പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച് ഒരു തുമ്ബു പോലും അവശേഷിപ്പിക്കാതെയായിരുന്നു കൊലപാതകം.
1969ല്‍ പോള്‍ സ്റ്റൈന്‍ എന്ന ടാക്സി ഡ്രൈവറെ വെടിവെച്ചു കൊന്നതിന് ശേഷം പരേതന്റെ വസ്ത്രത്തിന്റെ കഷ്ണം കൂടി ചേര്‍ത്ത് സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍ പത്രത്തിന് എഴുതിയ കോഡ് ഭാഷയിലുള്ള കത്തിന്റെ ഉള്ളടക്കമാണ് ഓസ്ട്രേലിയന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സാം ബ്ലേക്ക്, അമേരിക്കന്‍ ക്രിപ്റ്റോഗ്രാഫറായ ഡേവിഡ് ഓര്ച്ചാങ്ക്, ബെല്‍ജിയന്‍ വെയര്‍ഹൗസ് ഓപ്പറേറ്റായ ജാര് വാന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്.
കത്തിലെ ചിഹ്നങ്ങള്‍ക്ക് പകരം ഏതൊക്കെ വാക്കു വരാമെന്നു പരിശോധിച്ചാണ് കോഡ് തെളിയിച്ചതെന്നു ഡേവിഡ് ഓര്ച്ചാങ്ക് പറയുന്നു. 340 ചിഹ്നങ്ങളുള്ളതിനാല് ഈ കത്ത് '340 സൈഫ' എന്നാണ് അറിയപ്പെടുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ 1950ലെ കോഡ് മാന്വവല്‍ രീതിയിലാണ് സോഡിയാക്ക് കില്ലര്‍ കത്തുകള്‍ തയ്യാറാക്കിയിരുന്നത്.
പക്ഷെ, അമേരിക്കന്‍ സൈന്യത്തിന് പോലും ഈ കത്തുകളുടെ ഉള്ളടക്കം മനസിലാക്കാനായില്ല. സങ്കീര്‍ണ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് കത്ത് അന്വേഷണ സംഘം പരിശോധിച്ചത്. കത്തിലെ ചിഹ്നങ്ങള്‍ കോണോടു കോണ്‍ ചേര്‍ന്നു വായിക്കണമെന്നും കണ്ടെത്തി. ഓരോ പോയന്റിലും ഒരു വരി മുകളിലേക്ക് മാറുമെന്നും കണ്ടെത്തി.